കേരളോത്സവം 2011 – കലാകാരന്മാരുടെ ദാരിദ്ര്യമോ സംഘാടനത്തിലെ പരാജയമോ?
മേലൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ കലാമത്സരങ്ങൾ മേലൂർ മോൺ: തോമസ് മൂത്തേടൻ മെമ്മോറിയൽ പാരിഷ്ഹാളിൽ വച്ച് 26.11.2011 ശനിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച് ഉച്ചക്ക് 1 മണിക്ക് അവസാനിച്ചു. കലാമത്സരങ്ങൾക്ക് ഔദ്യോഗികമായ ഉത്ഘാടനപരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല. കലാമത്സര ഇനങ്ങളിൽ ലളിതഗാനത്തിനു 8 പേരും കവിതാപാരായണത്തിനു 3 പേരും നാടൻ പാട്ടിനു 4 പേരും മിമിക്രിക്കു ഒരാളും സമൂഹഗാനത്തിനും തിരുവാതിരക്കളിക്കും ഓരോ ടീം വീതവും പങ്കെടുത്തു. മത്സരപരിപാടികൾ തുടങ്ങുമ്പോൾ പോളി രമേശൻ എന്നീ രണ്ടു പഞ്ചായത്ത് മെംബർമാർ ഹാജരുണ്ടായിരുന്നു. പിന്നീട് മറ്റു ചിലരും എത്തിച്ചേർന്നു. എല്ലാമത്സരങ്ങൾക്കും പൊതുവായി രണ്ടു ജഡ്ജുമാരാണുണ്ടായിരുന്നത്. പങ്കെടുക്കാനെത്തിയവർക്കും ജഡ്ജുമാർക്കും സംഘാടകർക്കും പുറമേ കാണികളായി നാലുപേർ കൂടി ഉണ്ടായിരുന്നു.
മേലൂർ ഗ്രാമപഞ്ചായത്തിലെ കലാകാരന്മാർക്കെന്തു സംഭവിച്ചു? അതോ നമ്മുടെ കലാപാരമ്പര്യം അന്യം നിന്നു പോകുകയാണോ? മേലൂർ ഗ്രാമപഞ്ചായത് അധികാരികളുടെ ഭാഗത്തു നിന്നും സംഘാടന കാര്യത്തിൽ യാതൊരു ഉപേക്ഷയും സംഭവിച്ചിട്ടില്ലെന്നാണു ഔദ്യോഗിക ഭാഷ്യം. സത്യം പറയണമല്ലോ ഫുട്ബോൾ മത്സരങ്ങൾക്ക് നല്ല ജനകീയ പങ്കാളിത്തമുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന കൊരട്ടി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ അവരുടെ കമ്മ്യൂണിറ്റി ഹാളിൽ തിങ്ങി നിറഞ്ഞ ജനാവലിക്കു മുമ്പിൽ നടന്ന വാശിയേറിയ കലാമത്സരങ്ങൾ രാത്രി 10.30നാണ് സമാപിച്ചത്. ആ പാട്ട് അറിയാതെ പാടിപ്പോകുന്നു.
നമുക്കു മാത്രമതെന്താ-
ണങ്ങനെ തോന്നാഞ്ഞേ?