ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം മാള പഞ്ചായത്ത് വാർഡ് 17ൽ രജിസ്റ്റർ ചെയ്തിരുന്ന 108 പേരിൽ തൊഴിലെടുക്കാനെത്തിയ 80 പേരെ പോലീസ് വിരട്ടി ഓടിച്ചു. ഗ്രാമസഭാ പരിശീലന ക്ലാസ്സിൽ പങ്കെടുത്തില്ല എന്ന കാരണത്താൽ ഇവരെ പഞ്ചായത്ത് ഭരണ സമിതിയുടെ നിർദ്ദേശാനുസരണം ഒഴിവാക്കുകയായിരുന്നു എന്നു കേൾക്കുന്നു.
സ്ത്രീ ശാക്തീകരണ പരിപാടികളുടെ ഭാഗമായി കുടുംബശ്രീയും സ്ത്രീശക്തിയും രൂപീകൃതമായതു മുതൽ അതിലെ അംഗങ്ങളെ രാഷ്ട്രീയ പൊതു പരിപാടികളിലെ കൂലിയില്ലാത്ത ജാഥ തൊഴിലാളികളായി ഉപയോഗിച്ചു വരികയാണ് നേതൃത്വം. ഇപ്പോൾ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്യുന്ന സ്ത്രീകളേയും ഇപ്രകാരം കണ്ടു തുടങ്ങിയിരിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ തലത്തിലോ കോടതി ഇടപെടൽ മുഖാന്തിരമോ ശാശ്വത പരിഹാരത്തിനു കഴിഞ്ഞില്ലെങ്കിൽ സ്ത്രീകൾ പുതിയൊരു തരം അടിമത്തത്തിനു കൂടി വിധേയമാകേണ്ടി വരും.